Hosea 6

മാനസാന്തരപ്പെടാത്ത ഇസ്രായേൽ

1“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.
യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;
എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.
അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;
അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.
2രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;
മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,
നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.
3നാം യഹോവയെ അംഗീകരിക്കുക;
അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.
സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ
ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.
അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും
വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”

4“എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?
യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?
നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും
അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.
5അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,
എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു.
എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

6യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;
ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
7ആദാമിനെപ്പോലെ
അഥവാ, മനുഷ്യനെപ്പോലെ
അവർ ഉടമ്പടി ലംഘിച്ചു;
അവർ എന്നോട് അവിശ്വസ്തരായിരുന്നു.
8ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;
അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു.
9ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,
പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു;
അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു,
ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു.
10ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:
അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു;
ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു.

11“യെഹൂദയേ, ഞാൻ നിനക്കും
ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

“ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,
Copyright information for MalMCV